തളിപ്പറമ്പിലെ പോര് അവസാനിക്കുന്നില്ല, യുഡ‍ിഎഫിനെ ഞെട്ടിച്ച് വിമതൻ; കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ നാമനിർദേശ പത്രിക നൽകി

The fight in Taliparamba is not over, a rebel shocked the UDF; KPCC member Koyyam Janardhanan filed his nomination papers

കണ്ണൂർ: തളിപ്പറമ്പിൽ യുഡിഎഫിന് ഭീഷണിയായി വിമതൻ. യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനൻ  നാമനിർദേശ പത്രിക നൽകി  . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതാണ് തളിപ്പറമ്പിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നിൽ. ഇതിൽ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തളിപ്പറമ്പിൽ മത്സരിക്കുകയാണ്.

പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടതന്നെയാണ് തളിപ്പറമ്പ്. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. പികെ ശ്യാമളയും ടികെ ഗോവിന്ദനും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിലെ തളിപ്പറമ്പ് എംഎൽഎയായ എംവി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പികെ ശ്യാമളയെ നിർദേശിച്ചതുമുതൽ തന്നെ പാർട്ടിയിൽ എതിർപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. 

ഇപ്പോൾ, ടി കെ ഗേവിന്ദനെ പിന്തുണ യുഡിഎഫിന് കനത്ത ക്ഷീണം ഉണ്ടാക്കുന്നതാണ് കൊയ്യം ജനാർദ്ദനന്‍റെ നിലപാട്. സിപിഎമ്മിലെ പ്രശ്നങ്ങൾക്കിടെ തളിപ്പറമ്പിൽ വിജയിച്ച് കയറാമെന്ന് കണക്കാക്കിയാണ് ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണച്ചത്. ഇത് പ്രാദേശികമായി പാര്‍ട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കി. ഇതാണ് കൊയ്യം ജനാർദ്ദനന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നീങ്ങിയത്. വിമതരായി കോൺഗ്രസിൽ നിന്ന് കൂടുതല്‍ നേതാക്കൾ മത്സരിക്കുമെന്ന സൂചനകളും മണ്ഡലത്തിൽ നിന്ന് പുറത്ത് വരുന്നുണ്ട്.