'അസുഖമായിട്ടോ ജില്ലയ്ക്ക് പുറത്ത് വര്‍ക്ക് വന്നിട്ടോ ചെന്നില്ലെന്നൊഴിച്ചാല്‍ എല്ലാ ദിവസവും കോടതിയില്‍ ഉണ്ടായിരുന്നു' ; ജഡ്ജിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക

advocate mini

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി ബി വിമര്‍ശിച്ചു

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി ബി വിമര്‍ശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

tRootC1469263">

'ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സഞ്ജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല', മിനി പറയുന്നു.

വിചാരണസമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് അഭിഭാഷക കോടതിയില്‍ ഹാജരായതെന്നായിരുന്നു കഴിഞ്ഞ ദിവസം ജഡ്ജി വിമര്‍ശിച്ചത്. കോടതിയില്‍ എത്തിയാല്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പരിഹസിച്ചിരുന്നു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് 'കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല' എന്നാണ് പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയില്‍ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എന്നെ അപമാനിച്ച് സംഘടിതമായി എന്റെ പ്രൊഫഷനേയും എന്നേയും അപകീര്‍ത്തിപ്പെടുത്തുന്നത് കൂടാതെ ഇന്നലെ 12-1-25 ന് ജില്ലാ ജഡ്ജിയും ഈ കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം. വര്‍ഗ്ഗീസ് എന്ന ജഡ്ജി കളവായി കാര്യങ്ങള്‍ പറഞ്ഞത്.

ഒന്നര വര്‍ഷക്കാലം ഞാന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ഒരാളാണ്. ഈ കേസില്‍ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു ഒരാള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഈ കോടതിയില്‍ ഈ കേസ് നടത്തുവാന്‍ വരുവാന്‍ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല. മെമ്മറി കാര്‍ഡ് ലീക്കായ കേസ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി.


ഇതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുവാന്‍ ഈ കോടതിയില്‍ അപേക്ഷ വച്ചു. എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫര്‍ദര്‍ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫയല്‍ ചെയ്ത ആ ഹര്‍ജിയില്‍ ഹാജരായ അഡ്വ അജകുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോള്‍ സജജയ് വക്കീല്‍ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹര്‍ജിനല്‍കി. പക്ഷെ അത് അനുവദിച്ചില്ല.

പുതിയതായി വന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും ആ കോടതിയില്‍ നല്ല അനുഭവമായിരുന്നില്ല. പൂര്‍ണ്ണമായി ഒരു വശം പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയില്‍. പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വര്‍ഷത്തില്‍ അസുഖമായിട്ടോ ജില്ലയില്‍ പുറത്ത് വര്‍ക്ക് വന്നിട്ടോ ഞാന്‍ കോടതിയില്‍ ചെന്നില്ല എന്നതൊഴിച്ചാല്‍ എല്ലാ ദിവസവും ഞാന്‍ ആ കോടതിയില്‍ ഉണ്ടായിരുന്നു. എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല . അത് നിയമപരമായി വിക്ടിം ലോയര്‍ന് ട്രയല്‍ കോടതിയില്‍ അനുവാദമില്ല.


8-12-25 ന് കേസില്‍ വിധി വന്നതു മുതല്‍ സംഘടിതമായി യൂടൂബ് ചാനലുകള്‍ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസില്‍ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകള്‍ വാദത്തിന് വച്ചിരുന്നു.
ഷെര്‍ലി എന്ന ഒരു വാദിയുടെ കേസില്‍ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസില്‍ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാന്‍ ഹാജരായില്ല എന്നൊക്കെ പറയുന്നത് കേട്ടു.

ആ കേസ് പ്രോസിക്യൂട്ടറുടെ ഹിയറിംഗിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയില്‍ കേസുണ്ടായതിനാല്‍ എന്റെ ജൂനിയേഴ്സിനെ ഈ കേസ് പറയുവാന്‍ ഞാന്‍ ഏര്‍പ്പാടാക്കി. കേസ് വിളിച്ചപ്പോള്‍ ജൂനിയര്‍ എഴുന്നേറ്റു നിന്നു കേസില്‍ വാദം പറയുവാന്‍ തയ്യാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീര്‍ന്നു പോയതുമായ നടിയെ ആക്രമിച്ച കേസില്‍ ഞാന്‍ കോടതിയില്‍ 10 ദിവസം പോലും വന്നിട്ടില്ല, വന്നാല്‍ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വാചകങ്ങള്‍ പുറത്ത് വിട്ടതിനുശേഷം 24 ചാനലില്‍ നിന്നും എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാന്‍ ഇത് അറിഞ്ഞത്. പിന്നീട് ജൂനിയേഴ്സ് കോടതിയില്‍ നിന്നും വന്നപ്പോള്‍ കൃത്യമായി പറഞ്ഞു.


മാധ്യമങ്ങള്‍ പലരും പലതും പറഞ്ഞു. അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആ കേസ് അതിജീവിത ഫയല്‍ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെയാണ് അവര്‍ അത് പറഞ്ഞത്. മാത്രമല്ല വക്കീലിന്റെ പ്രതിനിധി കോടതിയില്‍ ഉണ്ടായിരുന്നു. അതിജീവിതയായ നടിയുടെ കേസിന്റെ ട്രയല്‍ കോടതിയില്‍ ഒന്നര വര്‍ഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങള്‍ കേള്‍ക്കുവാന്‍ 10 ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തില്‍ എന്തിന് പറഞ്ഞു?

Tags