വിദ്യാഭ്യാസ മേഖലയില്‍ ഇനി ലക്ഷ്യം അന്തര്‍ദേശീയ നിലവാരം : മന്ത്രി എം.ബി രാജേഷ്

കാസർഗോഡ് : കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ദേശീയ തലത്തില്‍ എന്നും വളരെ മുന്നിലാണെന്നും ഇനി ലക്ഷ്യം അന്തര്‍ദേശീയ നിലവാരമാണെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മഡിയന്‍ ജി.എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും കേരളത്തിന്റെ പുരോഗതിയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി കേരളം നീതി ആയോഗിന്റെ ദേശീയ വിദ്യാഭ്യാസ ഗുണമേന്‍മാ സൂചികയില്‍ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. ശതാബ്ദി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുധാകരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ദാമോദരന്‍, കെ വി ലക്ഷ്മി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷീബാ ഉമ്മര്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സി കുഞ്ഞാമിന, കാസര്‍കോട് ഡയറ്റ് ലക്ചറര്‍ ഇ വി നാരായണന്‍, ബിപിസി ബിആര്‍സി ബേക്കല്‍ കെ എം ദിലീപ് കുമാര്‍, എം പൊക്ലന്‍, പി വി സുരേഷ്, കെ സി മുഹമ്മദ് കുഞ്ഞി, എം പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ജ്യോതിവാസു സ്വാഗതവും ട്രഷറര്‍ സിവി തമ്പാന്‍ നന്ദിയും പറഞ്ഞു.