മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് മാറ്റും

onam

എസ്എച്ച്ഒയുടെ കാര്യത്തില്‍ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തില്‍ തീരുമാനിക്കും.

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തില്‍ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആര്‍ ക്യാന്പിലേക്ക് മാറ്റും. ജി ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥനും പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആര്‍ ക്യാന്പിലേക്ക് മാറ്റുന്നത്.എസ്എച്ച്ഒയുടെ കാര്യത്തില്‍ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തില്‍ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷന്‍ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതില്‍ പൊലീസുകാര്‍ക്ക് പ്രതികളുമായി ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന ബന്ധമുണ്ടോയെന്നതില്‍ ഡിസിപി തുടരന്വേഷണം നടത്തും.

പ്രതികള്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഓണാഘോഷം സംഘടിപ്പിച്ചതിലും റീല്‍സ് ചിത്രീകരിച്ചതിലും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പൊലീസുകാര്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്‌തോ എന്നതടക്കം കണ്ടത്താന്‍ വിശദ അന്വേഷണം വേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പ്രതികള്‍ക്ക് പൊലീസ് വസ്ത്രം വാങ്ങിനല്‍കിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാളയത്തെ കല്യാണ്‍ ടെക്‌സ്റ്റയില്‍സില്‍ നിന്നും 68 ഷര്‍ട്ടുകളാണ് മ്യൂസിയം സ്റ്റേഷന്‍ വാങ്ങിയത്. എല്ലാ ഷര്‍ട്ടുകളും വാങ്ങി പൊലീസുകാരുടെ പട്ടികയും പരിശോധിച്ചു. എസ്എച്ച്ഒ പ്രശാന്ത് എത്തുമ്പോള്‍ പ്രതികള്‍ സ്റ്റേഷനിലുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നില്‍ വെച്ച് ഐപി ബിനുവിനെ സ്റ്റേഷനുള്ളില്‍വെച്ചും സംസാരിച്ചു. കേസിനെ കുറിച്ചായിരുന്നു സംസാരിച്ചതെന്ന് റിപ്പോര്‍ട്ട്. എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികള്‍ പുറത്ത് റീലിന്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്വന്തം ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐജിക്ക് കൈമാറി. ഐപി ബിനുവിന്റെ ഷര്‍ട്ടും പൊലീസുകാര്‍ ധരിച്ചിരുന്ന ഷര്‍ട്ടും നീലനിറമാണെങ്കിലും വ്യത്യസ്തകളുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതികളെ പിരിച്ചുവിടുന്നതില്‍ എസ്എച്ച്ഒക്കും മറ്റ് പൊലീസുകാര്‍ക്കും ഉത്തരവാദിത്വമുണ്ടായിരുന്നുതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags