മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു.ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദല്‍ പദ്ധതിയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിക്കും. റെയില്‍വേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്.
ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇ. ശ്രീധരന്റെ നിർദ്ദേശങ്ങള്‍ സാങ്കേതികമായും സാമ്പത്തികമായും എത്രത്തോളം പ്രായോഗികമാണെന്നാണ് പരിശോധിക്കുക.
ഇ ശ്രീധരൻ സമർപ്പിച്ച പദ്ധതി പ്രകാരം, ഏകദേശം 60,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നിർദിഷ്ട പാതയിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത് കണ്ണൂരില്‍ അവസാനിപ്പാക്കാതെ കാസർകോട് വരെ നീട്ടുന്നതടക്കം യുഡിഎഫ് പരിഗണിക്കുന്നുണ്ട്. സ്ഥലമേറ്റെടുക്കുന്നതിലും ചർച്ചകള്‍ നടക്കും. കെ റെയിലിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കുന്നത് കുറയുമെന്നാണ് ബദല്‍ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കെ റെയിലിനെ അപേക്ഷിച്ച് വ്യത്യസ്ഥമായി തൂണുകളും ഭൂഗർഭ പാതകളുമാണ് പുതിയ പദ്ധതിയില്‍ പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ റെയില്‍ സംരക്ഷണസമിതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും പരിഗണിക്കും
.jpg)

