അതിജീവിതയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ നേതാവ് ; തനിക്കെതിരെ കേസെടുത്താൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സന്ദീപ് വാര്യർ

Sandeep Warrier

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ നേതാവാണ്. തനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

tRootC1469263">

അതേസമയം, അതിജീവിതയെ അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്ദീപ് വാര്യർക്ക് എസ്‌.ഐ.ടി നിർദേശം നൽകുമെന്നാണ് വിവരം. പാലക്കാട് തുടരുന്ന അന്വേഷണ സംഘമായിരിക്കും സന്ദീപിനെ ചോദ്യം ചെയ്യുക.

അതിജീവിതയുടെ വിവരങ്ങൾ മനപൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കിൽ പങ്ക് വെച്ചത് പലരും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നുമാണ് സന്ദീപിന്‍റെ വാദം. അത് പലരും ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതേസമയം, അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത രാഹുൽ ഈശ്വറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കും. തിരുവനന്തപുരം എ.ആർ. ക്യാമ്പിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.എൻ.എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം. രാത്രി തന്നെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാഹുലിനെ സൈബർ പൊലീസ് സ്റ്റേഷനിൽ താമനസിപ്പിച്ച ശേഷം ഇന്ന് രാവിലെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുലിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തന്‍റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വറിനെതിരായ ആക്ഷേപം.

അതേസമയം, ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം സെക്യൂരിറ്റി റൂമിൽ പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. 

Tags