കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസ് :സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു

Minister R Bindu
Minister R Bindu


തൃശ്ശൂര്‍: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സമഗ്ര അന്വേഷണത്തിനായി സിറ്റർ ജോയൻ്റ് ഡയറക്ടർ ആനി എബ്രഹാമിനെ അന്വേഷണത്തിന് നിയോഗിച്ചു. ലഭിച്ച റിപ്പോർട്ടിൽ യൂണിയൻ ഭാരവാഹി കേസില്‍ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. കോളേജിലെ യൂണിയന്റെ നേതൃത്വത്തിലാണ് ഹോസ്റ്റലിലെ ലഹരി സംബന്ധിച്ച് വിവരം ലഭിച്ചത്. കേസിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ആർ ബിന്ദു അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേര്‍ത്തു.

കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

Tags