നിതിൻ രാജിന്റെ ആത്മഹത്യ കേസിൽഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ. റാം തലശേരി കോടതിയിൽ കീഴടങ്ങാൻ സാധ്യത , പൊലിസ് നിരീക്ഷണം ശക്തമാക്കി

Death of Nitin Raj at Ancharakandi Medical College; Supreme Court rejects anticipatory bail plea of ​​Dr. N K Ram


കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷബി.ഡി എസ്.വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ കഴിഞ്ഞ മൂന്ന് മാസമായി ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ.എം.കെ. റാമിന്റെ, മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെ കീഴടങ്ങാൻ സാദ്ധ്യതയേറി. തലശേരി കോടതിയിൽ കീഴടങ്ങാൻ ഡോ എം കെ റാം അണിയറ നീക്കം നടത്തുന്നുവെന്നാണ് വിവരം.പരമോന്നത നീതി പീഠമായ സുപ്രീം കോടതിമുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതോടെ, കുറ്റാരോപിതനായ ഡോ. റാമിന് മുൻപിൽ കീഴടങ്ങുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്.

ഇതോടെ നിലവിൽ കേസന്വേഷിക്കുന്ന കണ്ണൂർ ക്രൈം ബ്രാഞ്ചും, ജില്ലാ പോലീസിന്റെ രഹസ്യാനേഷണ വിഭാഗവും, തലശ്ശേരിയിലെ ജില്ലാ കോടതി പരിസരം നീരീക്ഷണ വലയത്തിലാക്കി. ഈക്കഴിഞ്ഞ ഏപ്രിൽ 10 നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. ഡോ. റാമിന് പുറമെ അദ്ധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. സംഗിതയ്ക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് തലശ്ശേരി നാലാം അഡിഷണൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 

എന്നാൽ ഒന്നാം പ്രതിയായ റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു. ഹരജി പരിഗണിച്ച കോടതി കേസിൽ ജാതീയമായ അധിക്ഷേപം നടന്നതായി നീരീക്ഷിച്ചാണ് റാമിന്റെ അപേക്ഷ തള്ളിയത്. ക്ലാസിൽ വേറെയും പട്ടികളുണ്ടെന്നും അതിൽ ഏറ്റവും വേഴ്സ്റ്റായ പട്ടി ഇവനാണെന്ന് നിതിൻ രാജിനെ പരാമർശിച്ച് ഒന്നാം പ്രതി പറഞ്ഞതായും സാക്ഷിമൊഴികളിൽ നിന്നും കോടതി കണ്ടെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ. പട്ടികജാതി പട്ടിക വർഗ കമ്മിഷൻ ഉൾപെടെ കേസെടുത്തിരുന്നു.
 

Tags