ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണം : ഡോ. റാമിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു ; ഇന്ന് കോളജിൽ തെളിവെടുപ്പ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാംപ്രതിയും അധ്യാപകനുമായ ഡോ. റാമിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച എടച്ചേരിയിലെ വീട്ടിൽ വച്ചാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻ ജോർജ് ഫോൺ കാസ്റ്റഡിയിലെടുത്തത്. ഫോൺ വിശദമായി പരിശോധിച്ചുവരുകയാണ്.
കസ്റ്റഡിയിൽ വാങ്ങിയ റാമിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്വേഷണ സംഘം വീട്ടിലെത്തി ഫോൺ കസ്റ്റഡിയിലെടുത്തത്. താൻ ജാത്യാധിക്ഷേപവും മറ്റും നടത്തിയിട്ടില്ലെന്നും നന്നായി പഠിക്കുന്നതിനായി വിദ്യാർഥികളോട് കർശന നിലപാട് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള മൊഴിയാണ് റാം ആവർത്തിച്ചത്. റാമിനെ ബുധനാഴ്ച രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിതിന്റെ സഹപാഠികൾ റാമിനെതിരെ മൊഴി നൽകിയതിനാൽ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തുക. ആഗസ്‌റ്റ് ഒന്നിന് റാമിനെ തിരികെ കോടതിയിൽ ഹാജരാക്കും.
.jpg)

