ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റി

Doctor at Kottarakkara Taluk Hospital transferred for misbehaving with patient seeking treatment

കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.പനിയും ശരീരവേദനയും ആയിട്ടെത്തിയ രോഗിയോടാണ് അത്യാഹിത വിഭാ​ഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ കയര്‍ത്ത് സംസാരിച്ചത്.

 'പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്' എന്നൊക്കെയാണ് ഡോക്ടര്‍ പറഞ്ഞത്. രോഗിയോടും ഒപ്പമെത്തിയവരോടും ഡോക്ടര്‍ കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. ഡോക്ടര്‍ക്ക് ഭാവിയില്‍ തുടര്‍ച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags