മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

sea

 തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം തേടി സര്‍ക്കാര്‍. ഇരുവരെയും കാണാതായി പന്ത്രണ്ടാം നാളിലാണ് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ കളക്ടര്‍മാരോട് സഹായം തേടി ജില്ലാ കളക്ടര്‍ അനുകുമാരി കത്തയച്ചു.

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിനും കളക്ടര്‍ കത്തയച്ചു. ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി മുതലപ്പൊഴിയില്‍ എത്തിയിട്ടുണ്ട്. നേവി സ്‌കൂബ സംഘവും ഇന്ന് മുതലപ്പൊഴിയില്‍ തിരച്ചില്‍ നടത്തും. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചിലിന്റെ ഭാഗമാകും.

വ്യാപക പ്രതിഷേധത്തിന് പിന്നാലെ ഷിജിന്റെയും ജോണിന്റെയും വീടുകളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങളുടെ ആശങ്കകള്‍ ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങള്‍ ഉന്നയിച്ചിരുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെ നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രി വി ഡി സതീശനും സന്ദര്‍ശനം നടത്തിയിരുന്നു. പരമാവധി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഗൗതമിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചത്. ജോണിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ബിജെപി നേതാവിനോട് സഹായം തേടിയത് വിചിത്രമായ കാര്യമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags