നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം; രണ്ട് പ്രതികളുടെ കൂടി അപ്പീൽ തളളി ഹൈക്കോടതി

highcourt

അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ ശി​ക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യമാണ് പ്രതികൾ ഹൈക്കോടതിക്ക് മുന്നിൽ വെച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ഹർജിയാണ് തള്ളിയത്.

നേരത്തെ ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ ശി​ക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യമാണ് പ്രതികൾ ഹൈക്കോടതിക്ക് മുന്നിൽ വെച്ചത്. വടിവാൾ സലിം ഉൾപ്പെടെയുള്ളവരുടെ വാദം, തങ്ങൾക്ക് ഈ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടായിരുന്നില്ല എന്നാണ്. താനൊരു ടാക്സി ഡ്രൈവർ മാത്രമാണ്. തനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കൊന്നുമില്ല എന്നായിരുന്നു വടിവാൾ സലിമിന്റെ വാദം. ഒന്നാം പ്രതി നിർദേശിച്ചത് അനുസരിച്ച് ഫോണെത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വാദിച്ചു

Tags