പാലക്കാട് പുഴയിലൂടെ ഒഴുകിയെത്തിയ ചാക്കുകളിൽ കുഞ്ഞിന്റെയും മൃതദേഹം

Body of an infant found in a sack washed down the Palakkad river.

 പാലക്കാട് : പുഴയിലൂടെ ഒഴുകിയെത്തിയ മൂന്ന് ചാക്കുകളിൽ കണ്ടെത്തിയത് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹഭാഗങ്ങൾ. അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്താണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതിന്റെ സൂചനകൾ ഫോറൻസിക് പരിശോധനയിൽ ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ കാലിമേയ്ക്കാനെത്തിയവരാണ് പുഴയോരത്ത് തങ്ങിക്കിടന്ന മൂന്ന് ചാക്കുകൾ കണ്ടെത്തിയത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്, ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ രണ്ടാമത്തെ ചാക്കിൽ നിന്ന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടെയും ശിരസ്സുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾക്ക് നാലുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ ശരീരഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇരുത്തി കൈകാലുകൾ മടക്കിയ നിലയിലാണ് മൃതദേഹം ചാക്കിനുള്ളിൽ കയറ്റിയിരുന്നത്. മൂന്ന് ദിവസം മുമ്പുവരെ പ്രദേശത്ത് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാകാം ചാക്കുകൾ പുഴയോരത്ത് അടിഞ്ഞതെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

അട്ടപ്പാടി മേഖലയിലും തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുതുടങ്ങി. മരിച്ചവരുടെ തിരിച്ചറിയലും മൃതദേഹങ്ങൾ പുഴയിൽ എത്തിച്ച സാഹചര്യവും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അഗളി ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags