ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. മന്ത്രി മെലോ ഡ്രാമ കളിച്ചിട്ട് കാര്യമില്ല. മരിച്ച കുട്ടിയെ അപമാനിക്കാൻ ആണ് മന്ത്രി ശ്രമിച്ചത്. സർക്കാരിന്റെ പരാജയമാണ് കണ്ടത്. ആരോഗ്യവകുപ്പ് മന്ത്രിക്ക് ആരോഗ്യ വകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളതെന്നും സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.ആരോഗ്യമന്ത്രിയെ ഓർത്ത് തല കുനിച്ച് പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് മാറിനിൽക്കാൻ കഴിയില്ല. ആരോഗ്യപ്രവര്‍ത്തകരുടെ പ്രശ്നങ്ങൾ പരിഗണിക്കണം. സംസ്ഥാനത്ത് പല ആശുപത്രികളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ആരോഗ്യവകുപ്പിൽ ആവശ്യമായ ജീവനക്കാരില്ല. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ സർക്കാര്‍ തയ്യാറാകണം. ആവശ്യമെങ്കിൽ പുതിയ തസ്തികൾ സൃഷ്ടിച്ച കൂടുതൽ പൊലീസിനെ ആശുപത്രികളിൽ നിയോഗിക്കണം. കൊലക്കേസിൽ പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.