സിപിഎമ്മിൽ അഴിച്ചുപണി; പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

CPM reshuffle; P. Jayarajan, MB Rajesh and V Sivankutty in the state secretariat; Thomas Isaac and TP Ramakrishnan dropped

 കോഴിക്കോട്: കോഴിക്കോട് ചേർന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ നിർണ്ണായക നയരൂപീകരണ സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് സമഗ്രമായി പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി. 

പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎം മുതിർന്ന നേതാവ് അശോക് ദാവ്ളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണച്ചു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉൾപ്പെടുത്തിയതിനെ വിലയിരുത്തുന്നത്.

അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ ക്ഷണിതാക്കളായി ഇടം പിടിച്ചു. ഒ എസ് അംബിക, പ്രഭാവര്‍മ്മ, സുബൈദ ഇസ്ഹാഖ്, എന്‍ സുകന്യ, എം വിജിന്‍, ജെയ്ക് സി തോമസ്, ആദര്‍ശ് എം സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളായി ഇടംപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി.

അതിനിടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ജനറല്‍ സെക്രട്ടറി എം എ ബേബി ശാസിച്ചു. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം എ ബേബി ശാസിച്ചത്. സംഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നത് ഒരു കൂട്ടുത്തരവാദിത്വമാണെന്ന് എം എ ബേബി പറഞ്ഞു. കൂട്ടുത്തരവാദിത്വത്തിനൊപ്പം തന്നെ ചില വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ ഉള്‍പ്പെടെ എം വി ഗോവിന്ദന് വീഴ്ച സംഭവിച്ചതായും എം എ ബേബി വിമര്‍ശിച്ചു. പിണറായി വിജയന്‍ ശൈലി മാറ്റണമെന്നും മറുപടി പ്രസംഗത്തില്‍ എംഎ ബേബി പറഞ്ഞു. 

Tags