ആലപ്പുഴയിൽ സിപിഎം ജയിച്ചത് എസ്ഡിപിഐ വോട്ടിൽ ; എകെ ബാലൻ വർഗീയത പറയുന്നത് തോൽവിയിലെ നിരാശയിൽ നിന്നെന്ന് കെസി വേണുഗോപാൽ എംപി
ഡൽഹി : എകെ ബാലന്റെ പ്രസ്താവന പച്ച വർഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയിൽ നിന്നുണ്ടായതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സഹായത്തോടെയാണ് എൽഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോൽവിക്ക് കാരണം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം സമൂഹത്തിൽ വർഗീയ വിഷം കലർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
tRootC1469263">ഇത് ബോധപൂർവം എകെ ബാലനെക്കൊണ്ട് പറയിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം വർഗീയത പ്രചരിപ്പിക്കുകയാണ്. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിന് പകരമാണ് ഇത്തരം വർഗീയത വിളമ്പുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ആലപ്പുഴയിൽ എസ്ഡിപിഐയുടെ സഹായത്തോടുകൂടി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടാൻ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവർ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോൺഗ്രസ് ഒരു വർഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാവില്ല. വർഗീയ ശക്തികളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ല. നിലവിൽ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിന്റെ ഭരണ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങൾക്കിടയിൽ വർഗീയത പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. ഇത്തരം നിലപാടുകൾ പിൻവലിക്കാൻ സിപിഎം തയാറാകണം. ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ വിഷയത്തിൽ സിപിഎം മറുപടി പറയണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ് സജ്ജമാണ്. കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ പാർട്ടി എല്ലാ തലങ്ങളിലും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


