പരാജയഭീതിയിൽ സിപിഎം നടത്തുന്ന അക്രമം ഉടനടി അവസാനിപ്പിക്കണം: കെ.സുധാകരൻ എം.പി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പരാജയഭീതിയിൽ വിറങ്ങലിച്ച സിപിഎം ജില്ലയിലുടനീളം അഴിച്ചുവിടുന്ന അക്രമ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളെയും ലക്ഷ്യമിട്ടുള്ള അക്രമണ പരമ്പര ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
വീടുകളിൽ കയറി മർദ്ദനം, കുടുംബങ്ങളെ ഭീഷണിപ്പെടുത്തൽ, പാർട്ടി ഓഫീസുകൾ തകർക്കൽ ഇവയെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുകയാണ്. കോൺഗ്രസ് ഓഫീസുകളും ലീഗ് ഓഫീസുകളും വ്യാപകമായി ജില്ലയിൽ ഉടനീളം തകർക്കപ്പെടുന്നത് അതീവ ഗുരുതരമാണ്. ഇത് ആശയ പോരാട്ടമല്ല, സംഘടിത ഗുണ്ടായിസത്തിന്റെ തുറന്ന പ്രകടനമാണ്.ഭരണകൂടത്തിന്റെ മൗനാനുവാദവും പോലീസിന്റെ അനാസ്ഥയും അക്രമികൾക്ക് ധൈര്യം നൽകുകയാണ്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ കണ്ണടച്ചുനിൽക്കുന്ന സാഹചര്യം ജനങ്ങളിൽ ആശങ്ക സൃഷ്‌ടിക്കുന്നു .
ഭീഷണിയും അക്രമവും കൊണ്ട് യു .ഡി.എഫ് പ്രവർത്തകരെ നിശ്ശബ്ദരാക്കാമെന്ന് സി.പി.എം കരുതേണ്ട. സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന എഴുതിയ മതിൽ പോലും സഹിക്കാൻ കഴിയാതെ അത് തകർക്കാൻ ഇറങ്ങുന്ന സിപിഎമ്മിന്റെ നടപടി അവരുടെ സാംസ്കാരിക ശൂന്യതയുടെയും രാഷ്ട്രീയ ദാരിദ്ര്യത്തിന്റെയും നഗ്നമായ പ്രകടനമാണ്. ജനാധിപത്യത്തിൽ ആശയങ്ങൾ തമ്മിലാണ് പോരാട്ടം. അല്ലാതെ മതിലുകൾ തകർത്തല്ല പോരാടേണ്ടത്. ആശയപരമായ നിലപാടില്ലാതെ ജനപിന്തുണ നഷ്ടപ്പെട്ടപ്പോൾ, സിപിഎം ആക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒരു മതിൽ എഴുത്തിനെ പോലും ഭയപ്പെടുന്ന അവസ്ഥയിൽ അവർ എത്തിയിരിക്കുകയാണ് .
സാംസ്കാരിക പാരമ്പര്യവും രാഷ്ട്രീയ സഹിഷ്ണുതയും പറയുന്ന സിപിഎം കാണിക്കുന്നത് ഗുണ്ടാസംസ്കാരവും അസഹിഷ്ണുതയുമാണ്. ആശയങ്ങൾക്കു മറുപടി നൽകാൻ കഴിയാത്തവർ മതിലുകൾ തകർക്കും — അതാണ് ഇന്നത്തെ സി.പി.എം ന്റെ യാഥാർത്ഥ മുഖം.
ഈ അക്രമരാഷ്ട്രീയത്തിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഒരിക്കലും മുട്ടുമടക്കില്ല. കൂടുതൽ ശക്തിയായി, കൂടുതൽ ഉറച്ച നിലപാടോടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും.ഓരോ ആക്രമണവും ശക്തമായ ജനകീയ പ്രതിഷേധത്തിനുള്ള തീപ്പൊരിയായി മാറും.സിപിഎം ഉടനടി ഈ അക്രമങ്ങൾ അവസാനിപ്പിക്കണം.
അക്രമം തടയുന്നതിനോ കുറ്റക്കാരെ പിടികൂടുന്നതിനോ വേണ്ട ത്വരിത നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സേന തന്നെ കാഴ്ചക്കാരായി മാറിയാൽ പ്രതിരോധത്തിന് വേണ്ടി നിയമം കയ്യിലെടുക്കേണ്ടി വന്നാൽ പ്രവർത്തകരെ കുറ്റപ്പെടുത്താനാവില്ലയെന്ന് കെ.സുധാകരൻ, എം.പി പറഞ്ഞു.
.jpg)

