കേരകർഷകർക്ക് തിരിച്ചടി....! സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു

kopra

 തിരുവനന്തപുരം : സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ.

രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടുവർഷംമുൻപാണ് താങ്ങുവില നിശ്ചയിച്ചത്.

പാലക്കാട്, കോഴിക്കോട് ജില്ലകളിലടക്കം വിറ്റഴിക്കാനാവാതെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കൊപ്രവിലയിലുണ്ടായ ഇടിവാണ് പ്രധാനകാരണം. എണ്ണ ഉത്പാദനത്തിനുള്ള ചെറുകിട-ഇടത്തരം കമ്പനികളൊഴികെ പ്രാദേശികതലത്തിൽ കൊപ്ര വിപണിയിൽ രംഗത്തിറങ്ങിയിട്ടില്ല. പച്ചത്തേങ്ങ കിലോക്ക് 40 രൂപവരെ ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് കർഷകർ പറയുന്നത്.

Tags