കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി.; കുഞ്ഞിന്റെ ശരീരത്തില്‍ ഒരു വര്‍ഷമായി കുടുങ്ങിയ സൂചി പുറത്തെടുത്തു

D

ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി. മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും സൂചി കണ്ടെത്തി 

ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നാണ് സൂചി കണ്ടെത്തിയത്. കുഞ്ഞിന് ഒരു വര്‍ഷത്തോളം വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രസവം.

ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയത്. ആശുപത്രിയുടെ ചികിത്സാ പിഴവ് എന്നാണ് കുടുംബം ഉയര്‍ത്തുന്ന പരാതി.

കുട്ടി ജനിച്ചപ്പോള്‍ തന്നെ പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് അന്ന് മുതലേ ഡോക്ടര്‍മാര്‍ പറയുന്നതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.

തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അറിയിച്ചെങ്കിലും നടത്തിയ സ്‌കാനിങ്ങില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. സൂചി പുറത്തെടുത്തതോടെ സംഭവത്തില്‍ കുടുംബം പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി ശരീരത്തില്‍ കുടുങ്ങിയതെന്നും തുടര്‍പരിശോധനകളില്‍ ഇത് കണ്ടെത്താതെ പോയതെങ്ങനെയെന്നും അന്വേഷണത്തില്‍ പരിശോധിക്കും.

Tags