'നായയെ കൊല്ലാൻ നിയമമില്ലെന്നാ മെമ്പർ പറഞ്ഞത് ; എന്നെ കൊല്ലാൻ നിയമമുണ്ടോ ?എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ, ഏഴുവയസുകാരിയുടെ 'അമ്മ


കൊല്ലം: നിയാ ഫൈസലിന്റെ മരണത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് മാതാവ് ഹബീറ. പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റാണ് ഏഴുവയസുകാരി നിയ മരിച്ചത്. വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഹബീറ പറയുന്നു. ഇവിടെ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണെന്നും പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും ഹബീറ പറയുന്നു.
tRootC1469263">തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏഴുവയസുകാരിയുടെ മരണം. ഏപ്രിൽ എട്ടിനായിരുന്നു നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലും, ശേഷം പുനലൂർ താലൂക്കാശുപത്രിയിലും എത്തിച്ച് കുട്ടിക്ക് മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.

'മെമ്പറിനോട് പറഞ്ഞപ്പോ പഞ്ചായത്തിൽ പട്ടിയെ കൊല്ലാന്‍ നിയമമില്ലെന്ന് പറഞ്ഞു, എന്നെ കൊല്ലാൻ നിയമമുണ്ടോ... എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ... ഇവിടെ കൊച്ചു ടിവിയും കണ്ടിരുന്ന കൊച്ചാ. ഞാൻ പറഞ്ഞുവിട്ടതാ, അപ്പുറത്തുനിന്ന് പാത്രം വാങ്ങിച്ചു കൊണ്ടുവാ എന്നുപറഞ്ഞ്. ഇവിടെ പട്ടി വന്നപ്പോ അവിടത്തെ പൊടിക്കുഞ്ഞിനെ കടിക്കുമെന്ന് വിചാരിച്ച് ഞാൻ ഓടിച്ചുവിട്ടതാ.
അത് കറങ്ങിപ്പോയി എന്റെ കുഞ്ഞിനെ കടിച്ചു. എനിക്ക് പറ്റുന്നില്ല. രാത്രി കതകടച്ചാൽ പത്തുമുപ്പത് പട്ടികൾ എത്തും. മേലെ വേസ്റ്റ് ഇടുന്നു. കുട്ടിയെ പട്ടി കടിച്ചശേഷം, ഒരു ദിവസം ചെന്ന് നോക്കുമ്പോൾ വേസ്റ്റിന് മേലൂടെ പോലീസ് ജീപ്പ് പോകുന്നു. എന്നിട്ടും ആർക്കും ഒരു മൈൻഡും ഇല്ല. മഴവെള്ളം വരുമ്പോ മേലെ ചാല് കണക്കിനാ വേസ്റ്റ് തള്ളുന്നത്. അത് തിന്ന് തിന്ന് അവസാനം എന്റെ കുഞ്ഞിനേം കൊണ്ടുപോയി.
'മുറിവിന് ചുറ്റിനും വെക്കുന്ന ഇഞ്ചക്ഷൻ താലൂക്ക് ആശുപത്രിയിലേ വെക്കൂ. അതെന്താ ഇവിടത്തെ ഹെൽത്ത് സെന്‍ററിൽ വെച്ചാൽ? ഇവിടന്ന് അരമണിക്കൂർ എടുക്കും അവിടെ ഓടിച്ചെല്ലാൻ. പിന്നെയും അരമണിക്കൂർ വേണം ടെസ്റ്റ് ഡോസ് എടുത്തിരിക്കാൻ. അത് ഇവിടെ ഉണ്ടായിരുന്നെങ്കിൽ...' പട്ടി കടിച്ച ഉടനേതന്നെ പണിക്കാർ കുട്ടിയെ കൊണ്ടുവന്ന് കഴുകി, അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഹബീറ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാന്‍ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.
തുടര്‍ന്ന് ഏപ്രില്‍ 11, 15 തീയതികളിലായി രണ്ടും മൂന്നും ഡോസ് കുത്തിവെപ്പും എടുത്തു. അവസാന ഡോസ് മേയ് ആറിന് എടുക്കാനിരിക്കെയാണ് കുട്ടിക്കു പനി ബാധിച്ചത്. കടിയേറ്റ കൈമുട്ടിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലും വിദഗ്ധചികിത്സയ്ക്കായി എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.