രാജ്യത്തിന് മാതൃകയാവുന്ന ദുരന്തനിവാരണ സംവിധാനങ്ങൾ കേരളത്തിൽ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
സംസ്ഥാനത്തെ മഴക്കെടുതിയും പ്രളയവും നേരിടുന്നതിനും ദുരിതബാധിതർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയാതായി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വർധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ്, ഫ്ലഡ് മാപ്പിങ് സംവിധാനവും ഉൾപ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയും ദുരന്ത രക്ഷാപ്രവർത്തന പരിശീലകനുമായ ആർ. രാജേഷിന് സംസ്ഥാന ബഹുമതി നൽകാനും, അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് സർക്കാർ നിർമിച്ച് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ് ഡി ആർ എഫ്, സിഎംഡിആർഎഫ്, പിഎംഎൻആർഎഫ് എന്നിവയിൽ നിന്നായി ആകെ എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. സംസ്‌കാരച്ചെലവിനായി പതിനായിരം രൂപയും പ്രത്യേകമായി അനുവദിക്കും. പ്രളയത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ നൽകുന്ന സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി. പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയാക്കി വർധിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ അടിയന്തര സഹായമായി നൽകും. വീടുകളിൽ വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്നവർക്ക് വീട്ടുവാടകയും, ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷൻ കാർഡിലെ രണ്ട് അംഗങ്ങൾക്ക് പ്രതിദിനം 300 രൂപ വീതം നൽകാനും തീരുമാനിച്ചു.
സംസ്ഥാനത്ത് കാലവർഷത്തെ തുടർന്ന് നിലവിൽ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേർ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. പത്തനംതിട്ടയിൽ 157 ക്യാമ്പുകളും കോട്ടയത്ത് 154 ക്യാമ്പുകളും ആലപ്പുഴയിൽ 81 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഇത് വരെ 26 മരണങ്ങളും 11 പേർക്ക് അപകടം പറ്റിയതായും 4 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 1,882 ഹെക്ടർ കൃഷിസ്ഥലത്ത് നാശനഷ്ടമുണ്ടാവുകയും (പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നാശനഷ്ടം) 23,537 കർഷകരെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വർധിപ്പിക്കും. വെള്ളം കയറി ഉപജീവനമാർഗം നഷ്ടപ്പെട്ട കടയുടമകൾക്ക് ആദ്യമായി 10,000 രൂപയുടെ പ്രത്യേക ധനസഹായവും നൽകും.
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ, കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ എന്നിവർക്ക് 12 ലക്ഷം രൂപ വരെ ഉജ്ജീവന സോഫ്റ്റ് ലോൺ അനുവദിക്കും. ഇതിൽ പരമാവധി മൂന്ന് ലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ സർക്കാർ ബാങ്കുകൾക്ക് മാർജിൻ മണിയായി നൽകുകയോ, അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഒമ്പത് ശതമാനം പലിശ ഇളവ് നൽകുകയോ ചെയ്യും. മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്നും സഹായത്തുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2026-27 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,029 കോടി 15 ലക്ഷം രൂപ അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കുമായി സ്പിൽ ഓവർ പദ്ധതികൾക്കും അസന്തുലിതാവസ്ഥ പരിഹരിക്കാനുമായി യഥാക്രമം 136 കോടി, 188 കോടി അധികമായി നൽകും. പതിനാറാം ധനകാര്യ കമ്മീഷന്റെ അർബൻ, റൂറൽ ഗ്രാന്റുകളിലെ അസന്തുലിതാവസ്ഥ മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി 312 കോടി രൂപ അധികമായി നൽകുന്നത്. പാചക തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപയും അനുവദിച്ചു. 2024 ൽ തൃശൂർ ജില്ലയിലുണ്ടായ കാലവർഷത്തിൽ വീട് നഷ്ടപ്പെട്ട ധനസഹായം ലഭിക്കാൻ ബാക്കിയുള്ള 248 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകും. പോലീസ് കംപ്ലൈന്റ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇൻഫ്‌ലോ, ഔട്ട്ഫ്‌ലോ, മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകൾ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകൾ, നദികൾ എന്നിവിടങ്ങളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിനും രൂപം നൽകും.
മുതലപ്പൊഴി വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെ നേതൃത്വത്തിൽ ആഴക്കടലിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്. ഫാ. യൂജിൻ പെരേരയുടെ നേതൃത്വത്തിൽ വൈദികരുമായി യോഗം ചേർന്നിട്ടുണ്ടെന്നും, മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക് അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങൾ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
.jpg)

