2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി ​​​​​​​

google news
fsadg


പാലക്കാട് : 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപെട്ട് പ്രഖ്യാപനം നടത്തും. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം കോട്ടമൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത പ്രായാധിക്യം ചെന്നവര്‍, രോഗാതുരത അനുഭവിക്കുന്നവര്‍, ഒറ്റപ്പെട്ടു പോയവര്‍ എന്നിങ്ങനെ വിവിധ സാഹചര്യത്തില്‍ ഉള്‍പ്പെട്ട 64,000-ഓളം പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇവരെ ദരിദ്രാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി വരികയാണ്. ഇതോടൊപ്പം നാടും നാട്ടുകാരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപ്പെട്ട എത്ര പേരെ മോചിപ്പിച്ചുവെന്ന് പ്രഖ്യാപിക്കും. 2024-ഓടെ ഇത്തരില്‍ ഭൂരിഭാഗം പേരും മോചിതരാകുകയും 2025 ല്‍ സംസ്ഥാനം സമ്പൂര്‍ണമായി ദാരിദ്ര്യമുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെയാണ് സംസ്ഥാനം നീങ്ങുന്നത്. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ പ്രതിബന്ധതയോടെ നടപ്പാക്കുന്നു എന്ന് അനുഭവത്തിലൂടെ വ്യക്തമാണ്. 2016 ന് മുന്‍പ് 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ തീര്‍പ്പാക്കാന്‍ 1600 രൂപയാക്കി പെന്‍ഷന്‍ ഉയര്‍ത്തി കൃത്യമായി കൈയില്‍ കിട്ടുന്ന തരത്തിലേക്ക് മാറ്റാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

62 ലക്ഷത്തിലധികം പേരാണ് നിലവില്‍ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ആരോഗ്യ രംഗത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 42 ലക്ഷത്തോളം പേരും പെന്‍ഷന്‍ ഗുണഭോക്താക്കളായുണ്ട്. ലൈഫ് മിഷനിലൂടെ 3.7 ലക്ഷത്തോളം വീടുകള്‍ക്ക് സഹായം നല്‍കിയതിലൂടെ 16 ലക്ഷത്തോളം പേരാണ് സ്വന്തമായി വീട് എന്ന സ്വപ്നത്തിലേക്കെത്തിയത്. ഇത്തരത്തില്‍ വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജനങ്ങളാണ് സര്‍ക്കാരിന്റെ വിധികര്‍ത്താക്കള്‍. ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സാമൂഹ്യനീതിയില്‍ അടിസ്ഥാനമായ വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സംസ്ഥാനത്ത് 3.9 ലക്ഷത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ വര്‍ഷവും പട്ടയവിതരണം തുടരുകയാണ്. ഭൂമി ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുകയാണ്. തുടര്‍ന്നും മിഷന്‍ രൂപത്തില്‍ ബാക്കി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ട നടപടി നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസിത രാഷ്ട്രങ്ങളിലെയും മധ്യവരുമാന രാഷ്ടങ്ങളിലെയും നിലവാരത്തിലേക്ക് സംസ്ഥാനത്തെ അടുത്ത 25 വര്‍ഷത്തില്‍ എത്തിക്കണമെന്നാണ് ലക്ഷ്യമാക്കുന്നത്. ഇത് പടുത്തുയര്‍ത്താന്‍ എല്ലാവരും അണിനിരക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പദ്ധതി വിശദീകരണം നടത്തി. എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എ. ലാസര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ ഗിരിജാ സുരേന്ദ്രന്‍, ചങ്ങറ സുരേന്ദ്രന്‍, കെ. ചന്ദ്രന്‍, എ.എന്‍ പ്രഭാകരന്‍, പി.പി സംഗീത, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags