സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം : മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം (വൈറ്റ് പേപ്പർ) തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ രേഖയോ കുറ്റാന്വേഷണ റിപ്പോർട്ടോ അല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം, ചെലവുകൾ, കടബാധ്യതകൾ, ഭാവിയിൽ നേരിടേണ്ടിവരാവുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചിത്രം ജനങ്ങൾക്ക് മുന്നിൽ വെക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും കടബാധ്യതയും പലിശച്ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പ്രവർത്തനം ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025-26 ബജറ്റ് കണക്കുകൾ പ്രകാരം കേരളത്തിന്റെ ആകെ ബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് സംസ്ഥാന ജിഎസ്ഡിപിയുടെ 35.5 ശതമാനമാണെന്നും ദേശീയ ശരാശരി 29.2 ശതമാനവും മറ്റ് പ്രധാന 18 സംസ്ഥാനങ്ങളുടെ ശരാശരി 28.81 ശതമാനവുമാണ്. സംസ്ഥാനത്തിന്റെ പലിശച്ചെലവ് മൊത്തം വരുമാനച്ചെലവിന്റെ 17.73 ശതമാനമായി ഉയർന്നപ്പോൾ ദേശീയ ശരാശരി 11.99 ശതമാനമാണ്.
വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വളരെ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. 2024-25 ലെ കണക്കുകൾ പ്രകാരം വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണെന്നും ദേശീയ ശരാശരി 63.5 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മൂലധനച്ചെലവ് ജിഎസ്ഡിപിയുടെ 1.34 ശതമാനം മാത്രമാണെന്നും ഇത് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസഹായത്തിൽ ഉണ്ടായ വലിയ കുറവും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് പൂർണ്ണമായും അവസാനിച്ചു.
സർക്കാർ ഏറ്റെടുത്തപ്പോൾ വൻ കുടിശ്ശിക ബാധ്യതകളും നിലനിന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ കുടിശ്ശികയായി 21,670 കോടി രൂപയും പെൻഷൻകാരുടെ ഡി.ആർ കുടിശ്ശികയായി 14,387 കോടി രൂപയും ബിൽ ഡിസ്‌കൗണ്ടിംഗ് സംവിധാനവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്കും കോൺട്രാക്ടർമാർക്കും 3,431 കോടി രൂപയും നൽകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോയ്ക്ക് 2,893 കോടി രൂപയും മെഡിക്കൽ സർവീസസ് കോർപ്പറേഷനു 476 കോടി രൂപയും എസ്.സി/എസ്.ടി സ്‌കോളർഷിപ്പ് കുടിശ്ശികയായി 377 കോടി രൂപയും നൽകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 48,733 കോടി രൂപയുടെ നിയമപരമായ ബാധ്യതകളാണ് പുതിയ സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
2026-27 വർഷത്തിൽ ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ സ്ഥിരം ചെലവുകൾക്ക് പുറമേ അധികമായി 21,690 കോടി രൂപയുടെ ബാധ്യത സർക്കാർ വഹിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2026 മെയ് 16-നുള്ള ട്രഷറി ബാലൻസ് വെറും 2,212 കോടി രൂപ മാത്രമായിരുന്നുവെന്നും പ്രതിമാസ ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി മാത്രം ഏകദേശം 11,000 കോടി രൂപ വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രഷറിയിൽ വലിയ തുക ബാക്കി വെച്ചിട്ടാണ് സർക്കാർ മാറിയതെന്ന പ്രചാരണം യാഥാർഥ്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ട്രഷറി പലപ്പോഴും പ്രതിസന്ധിയിലായിരുന്നുവെന്നും ചില മാസങ്ങളിൽ നെഗറ്റീവ് ബാലൻസിലേക്കും പോയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-26 സാമ്പത്തിക വർഷത്തിൽ ഏഴ് മാസങ്ങളിൽ ട്രഷറി നെഗറ്റീവ് നിലയിലായിരുന്നുവെന്നും മാർച്ചിൽ എടുത്ത വിപണി വായ്പയുടെ സഹായത്താലാണ് വർഷാവസാന ബാലൻസ് മെച്ചപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ നികുതി വരുമാന അടിസ്ഥാനവും ദുർബലപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം ജിഎസ്ഡിപിയുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ ശരാശരിയേക്കാൾ താഴെയായിരിക്കുകയാണെന്നും 2023 മുതൽ 2026 വരെയുള്ള കാലയളവിൽ നികുതി വരുമാന വർധന നിരക്ക് താരതമ്യ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2026 ജനുവരിയിൽ മുൻ സർക്കാർ അവതരിപ്പിച്ച 2026-27 ബജറ്റിലെ അടിസ്ഥാന ധനകാര്യ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 14,137.69 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും കേന്ദ്ര നികുതി വിഹിതത്തിൽ 2.8 ശതമാനവും ലഭിക്കുമെന്നുമുള്ള പ്രതീക്ഷകൾ യാഥാർഥ്യമായില്ല. നികുതി വിഹിതം 2.38 ശതമാനമായി കുറഞ്ഞതോടെ 5,758.93 കോടിയുടെ നഷ്ടവും മറ്റ് ഗ്രാന്റുകളിലായി 603 കോടിയുടെ കുറവും ഉണ്ടാകുമെന്ന് രേഖ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം 20,500 കോടി രൂപയുടെ വരുമാനക്കുറവ് നേരിടേണ്ടിവരുമെന്നും പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയ തുകയേക്കാൾ ഏകദേശം 20,000 കോടി രൂപ കുറവായ പദ്ധതി അടങ്കലിലേക്ക് സർക്കാർ ചുരുങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ധവളപത്രം വിലയിരുത്തുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട കണക്കുകളും മുഖ്യമന്ത്രി വിശദീകരിച്ചു. 2016 മുതൽ 2026 വരെ കിഫ്ബി വഴി 42,053 കോടി രൂപ വായ്പയായി സമാഹരിച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികൾക്കായി വൻതോതിൽ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കിഫ്ബി വായ്പകളുടെ പലിശനിരക്ക് സംസ്ഥാന സർക്കാർ വായ്പകളേക്കാൾ കൂടുതലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വരുമാന വർധന, ചെലവ് നിയന്ത്രണം, വികസന നിക്ഷേപങ്ങൾക്ക് മുൻഗണന, സാമ്പത്തിക അച്ചടക്കം എന്നിവ ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനക്ഷേമപദ്ധതികൾ സംരക്ഷിച്ചുകൊണ്ടായിരിക്കും സാമ്പത്തിക പുനഃസംഘടന നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)

