മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പു വരുത്തി: മുഖ്യമന്ത്രി
കണ്ണൂർ : മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷക്കാലമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനികവത്കരിച്ച അഴീക്കൽ തുറമുഖം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
tRootC1469263">തുറമുഖത്തെ നവീകരിക്കുക വഴി കേവലം അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല തൊഴിലാളികൾക്ക് മത്സ്യത്തിന് ന്യായമായ വില ഉറപ്പുവരുത്താൻ കഴിയും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ നേരിട്ട് വിപണിയിൽ ഇടപെടാൻ സഹായിക്കുന്ന ലേലപ്പുരകളും ശീതീകരണ സംവിധാനങ്ങളും ഈ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും. നൂറുകണക്കിന് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. തുറമുഖം വികസിച്ചതോടെ പ്രദേശത്ത് വലിയ തോതിൽ തൊഴിൽ സാധ്യതകളാണ് തുറന്നു വരുന്നത്. നമ്മുടെ നാട്ടിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. മത്സ്യം പിടിച്ചു കൊടുക്കുന്ന രീതിയാണ് ഉള്ളത്. എന്നാൽ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങൾ വലിയ രീതിയിൽ മത്സ്യത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. നമ്മുടെ നാട്ടിൽ ലഭിക്കുന്ന മത്സ്യം അത്തരത്തിലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ കൂടുതൽ വരുമാനം അതിലൂടെ ലഭ്യമാക്കുന്ന അവസ്ഥയുണ്ടാകും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം വികസന പ്രവർത്തങ്ങൾ നടപ്പിലാക്കുന്നതോടെ വലിയ തൊഴിൽ സാധ്യതകൾ ഇവിടെ ലഭ്യമാക്കുന്ന അവസ്ഥയുണ്ട്. തീരപ്രദേശത്തെ ഒരു സാമ്പത്തിക ഹബ്ബാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഉപഭോക്താക്കൾക്ക് നല്ല മത്സ്യം ലഭ്യമാക്കാനും കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുവാനും ഹാർബറിൽ നടപ്പാക്കിയ ഈ ആധുനിക സംവിധാനങ്ങൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാടിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിക്കുന്നത്. 10 കൊല്ലക്കാലം നമ്മുടെ ഫിഷറീസ് വകുപ്പ് നടത്തിയ എല്ലാ പ്രവർത്തനങ്ങളും ഈ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനാണ് പുനർഗേഹം പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് സുരക്ഷിതമായ ഭവനം ഒരുക്കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്ന നടപടികൾ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. അതേപോലെതന്നെ തീരദേശ സ്‌കൂളുകൾ ആശുപത്രികൾ അവയെല്ലാം നല്ല രീതിയിൽ മെച്ചപ്പെടുത്താൻ നീ കഴിഞ്ഞ 10 വർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കടലിൽ പോകുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താൻകഴിഞ്ഞു. ചില ദുരന്തങ്ങൾ വന്നതിനുശേഷം അതിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനപ്പെടുത്തിയാണ് അത്തരത്തിലുള്ള ആധുനിക ആശയ സംവിധാനങ്ങൾ ഒരുക്കാൻ നാം തയ്യാറായത്. അതോടൊപ്പം തന്നെ മത്സ്യബന്ധന ഉപകരണങ്ങൾ പുതുക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകി. മാത്രമല്ല മുടങ്ങിക്കിടന്ന പല ഹാർബർ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഇടപെടലുകളും ഈ കാലയളവിൽ ഉണ്ടായി. ഇതിന്റെ എല്ലാം ഭാഗമായി തീരദേശത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല അവ പ്രാവർത്തികമാക്കി ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു വികസന ശൈലിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.വി.സുമേഷ് എം.എൽ.എ അധ്യക്ഷനായി.
നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 25.36 കോടിരൂപ ചെലവഴിച്ചാണ് അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് ആധുനികവത്കരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. പ്രവൃത്തികളുടെ ഭാഗമായി 186.15 മീറ്ററിലുള്ള വാർഫ്, ലേലപ്പുര, വാർഫ് പ്രൊസസിംഗ് യുനിറ്റിനായി ഹാൾ, ലോക്കർ മുറികൾ, ഫിഷറീസ് ഓഫീസ്, കാന്റീൻ കെട്ടിടം, ടോയ്‌ലെറ്റ് ബ്ലോക്കുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നിലവിലുള്ള കെട്ടിടങ്ങളുടെയും ബെർത്തിംഗ് ജെട്ടിയുടെയും അറ്റകുറ്റ പ്രവൃത്തികളും നടത്തി. ചുറ്റുമതിലും മഴവെള്ള സംഭരണിയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ കെ അബ്ദുൾ ജബാർ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കിൽ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ, അഴിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ റീന, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാർ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ സി ജംഷീറ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റഹ്‌മത്ത്, അഴിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുരേശൻ, അഴിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റിന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ ജസ്‌ന, അഴീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ മിസ്ബാഹ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജുഗനു, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയർ ടി ജയദിപ്, നബാർഡ് ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് മാനേജർ ജിഷിമോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം പ്രകാശൻ മാസ്റ്റർ, എം അനിൽ കുമാർ, ബിജു ഉമ്മർ, കെ രഞ്ജിത്ത്, സബക്ക അബ്ദുള്ള, സി പി ദിനേശൻ, കെ രതീശൻ, വസന്ത കുമാർ, ടി റഫീഖ് തുടങ്ങിയവർ പങ്കെടുത്തു
.jpg)


