ദുരന്തമുഖങ്ങളിൽ ആപ്ത മിത്ര വളണ്ടിയർമാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

google news
cm

ജീവൻരക്ഷാ, ദുരന്തനിവാരണ മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര  വളണ്ടിയർമാർക്ക് ആവശ്യമായ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  അഗ്‌നിരക്ഷാസേനയുടെ പരിശീലനം പൂർത്തിയാക്കിയ  4300 ആപ്ത മിത്ര  വളണ്ടിയർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം ലഭിച്ചവരാണ് ആപ്ത മിത്ര  വളണ്ടിയർമാരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  അവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനായി 3.75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

        കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലോകമൊട്ടാകെ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു.  കേരളത്തിന്റെ സ്ഥിതിയും ഭിന്നമല്ല. എന്നാൽ ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും വലിയതോതിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.  സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ആളുകളുടെ ഇടപെടൽ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് ആപ്ത മിത്ര രൂപമെടുത്തത്.

        ദുരന്തങ്ങൾ നേരിടാനും ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും തദ്ദേശീയമായ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്. അത് മുന്നിൽകണ്ടാണ് യൂത്ത് ഫോഴ്‌സ് പോലുള്ള സന്നദ്ധ സംഘടനകൾക്ക് സർക്കാർ രൂപം നൽകിയത്.  ആപ്ത മിത്രയും ആ തലത്തിലുഉള്ള കൂട്ടായ്മയാണ്. ഇങ്ങനെ വിവിധ കൂട്ടായ്മകൾ ഒന്നിച്ചുനിന്നാൽ ദുരന്ത വേളകളിലെ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

        ഏത് അപകടം നടന്നാലും ജനം ആശ്രയിക്കുന്ന സേനയായതിലാണ് അഗ്‌നിരക്ഷാസേനയെ ആപ്ത മിത്ര വളണ്ടിയർമാരുടെ പരിശീലനം ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പാസിങ്ങ് ഔട്ട് പരേഡിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ  നിന്നുള്ളവർ ഓൺലൈനായാണ് പങ്കെടുത്തത്.  വളണ്ടിയർമാരുടെ പരേഡ് പരിശോധിച്ച മുഖ്യമന്ത്രി സല്യൂട്ട് നൽകി. തിരുവനന്തപുരം റീജ്യനൽ ഫയർഫോഴ്‌സ് ഓഫീസർ പി ദിലീപൻ വളണ്ടിയർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.  അഗ്‌നിരക്ഷാസേന ഡയറക്ടർ ജനറൽ ഡോ. ബി സന്ധ്യ, ഡയറക്ടർമാരായ അരുൺ അൽഫോൺസ്, എം നൗഷാദ് എന്നിവർ പങ്കെടുത്തു.

Tags