ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവം ; ചെറിയാൻ ഫിലിപ്പിനെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം : കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പിന്റെ പെരുമാറ്റം വിവാദമാകുന്നു. യോഗത്തിനെത്തിയ എംഎൽഎമാരെയെല്ലാം ആലിംഗനം ചെയ്ത് സ്വീകരിക്കാൻ അദ്ദേഹം ശ്രമിച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കവിളിൽ ചുംബിച്ചും മറ്റ് ജനപ്രതിനിധികളെ കെട്ടിപ്പിടിച്ചും സ്വാഗതം ചെയ്ത ചെറിയാൻ ഫിലിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കൊല്ലം നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് വൻ പ്രതിഷേധത്തിന് കാരണമായത്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ മുതിർന്നപ്പോൾ അവർ അതൃപ്തിയോടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ വീണ്ടും ആലിംഗനത്തിന് ശ്രമിച്ച അദ്ദേഹത്തെ ഒടുവിൽ കൈകൂപ്പി വണങ്ങി മാറിപ്പോകുകയാണ് ബിന്ദു കൃഷ്ണ ചെയ്തത്. ഒരാൾ തന്റെ അനിഷ്ടം വ്യക്തമാക്കിയിട്ടും വീണ്ടും ശാരീരികമായി സ്പർശിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്. പൊതുവിടങ്ങളിൽ പാലിക്കേണ്ട പ്രാഥമിക മര്യാദകൾ പോലും ലംഘിച്ച ചെറിയാൻ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. വ്യക്തികളുടെ സ്വകാര്യതയെയും താൽപ്പര്യത്തെയും മാനിക്കാത്ത ഇത്തരം നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും, മുതിർന്ന ഒരു നേതാവിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും പലരും കുറിച്ചു.
.jpg)

