ഞങ്ങൾ തമ്മിൽ എന്ത് ഉപാധിയെന്ന് ചെന്നിത്തല ; അദ്ദേഹം ജേഷ്ഠതുല്ല്യമായ നേതാവെന്ന് വി ഡി സതീശൻ

Chennithala says what is the deal between us; VD Satheesan says he is a leader equal to his elder brother

  തിരുവനന്തപുരം: ജേഷ്ഠ തുല്ല്യനായ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. താൻ എപ്പോഴും വരുന്ന വീടാണ് രമേശ് ചെന്നിത്തലയുടേതെന്നും ചെറുപ്പത്തിലേ വരുന്ന വീടാണെന്നും തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്നും വി ഡി സതീശൻ പറഞ്ഞു.

'കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോൾ ഇവിടെ വന്ന് ഒരുമിച്ചാണ് ആദ്യ നിയമസഭാ സമ്മേളനത്തിന് പോയത്. എത്രയോ വർഷമായി ഈ വീട്ടിൽ വരുന്ന ഒരാളാണ്. അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്', വി ഡി സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് വി ഡി സതീശൻ മറുപടി നൽകി. അദ്ദേഹവുമായി കൂടിയാലോചിച്ച് അക്കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

'ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായ ബന്ധമുള്ളവരാണ് എല്ലാവരും തമ്മിലുള്ളത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നിന്നുള്ള കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം അദ്ദേഹത്തെയാണ് പാർട്ടി ഏൽപ്പിച്ചത്. അത് പാർട്ടി പ്രവർത്തകരും എല്ലാവരും ചേർന്ന് നിറവേറ്റും', രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിലുണ്ടാകുമോയെന്നത് പാർട്ടി തീരുമാനിക്കുമെന്നും തങ്ങൾ തമ്മിൽ ഒരു ഉപാധിയുമില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് പിന്നാലെയാണ് വി ഡി സതീശൻ രമേശ് ചെന്നിത്തലയെ സന്ദർശിച്ചത്. ആദ്യം നേതാക്കൾക്കൊപ്പം സംസാരിക്കുകയും പിന്നീട് ഇരുവർ മാത്രമായി സംസാരിക്കുകയും ചെയ്തു. പിന്നാലെ ഇരു നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

Tags