കേന്ദ്രസംഘം കോഴിക്കോട്ടെത്തി ; നിപ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ ഫലം നെഗറ്റീവ്

Central team reaches Kozhikode; results of three people on Nipah patient's contact list negative

 കോഴിക്കോട് : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻ.ഐ.വി, ഐ.സി.എം.ആർ സംഘമാണ് എത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാരുമായി ചർച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും.

അതേസമയം, രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുമായി അടുത്ത സമ്പർക്ക പട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവമാണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

അതേസമയം നിപ പ്രതിരോധത്തിൽ സർക്കാരിനെതിരേ ഗുരുതര വിമർശനവുമായി സ്ഥലം എം.എൽ.എ പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി. നിപ റിപ്പോർട്ട് ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് മന്ത്രി സ്ഥലത്ത് എത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ ആരോഗ്യമന്ത്രി സ്ഥലത്തെത്തി ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. കഴിഞ്ഞ തവണ വീണാ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. സ്ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രിയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും എത്തിയില്ലെന്നും റിയാസ് ആരോപിച്ചിരുന്നു.

എന്നാൽ റിയാസിന്റെ ആരോപണം മന്ത്രി കെ. മുരളീധരൻ തള്ളി. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. കോഴിക്കോട് എത്തിയില്ല എന്നത് രാഷ്ട്രീയമായ വിമർശനം മാത്രം. പ്രതിപക്ഷ സമീപനം ദൗർഭാഗ്യകരമാണ്. ഇതൊരു വീണുകിട്ടിയ ആയുധം പോലെ പെരുമാറുന്നത് ശരിയല്ല. പത്തുവർഷം ഭരിച്ചു മുടിച്ച് ജനങ്ങൾ പുറത്താക്കിയവർ പറയുന്നത് കാര്യമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Tags