ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ

swapna suresh

പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ.

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍  സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ.   യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പൻ, സന്തോഷ് ഈപ്പൻ്റെ കമ്പനിയായ സെയ്ൻ വെഞ്ച്വേഴ്സ്, ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പിഎസ് സരിത്ത് എന്നിവരാണ് കുറ്റപത്രത്തിലുള്ളത്.

വിദേശ സഹായ നിയന്ത്രണ നിയമം അഥവാ എഫ്സിആർഎ ലംഘിച്ചും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുമാണ് വൻ തുകയുടെ അഴിമതി നടത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ സിബിഐയുടെ തുടർ അന്വേഷണം പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ലൈഫ് മിഷൻ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു.

Tags