നട അടച്ച ശബരിമലയുടെ വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു; വ്‌ളോഗര്‍ക്കെതിരെ കേസ്

 Case filed against vlogger who filmed and posted video of Sabarimala temple being closed

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച ആൾക്കെതിരെ കേസെടുത്തു. പതിവായി ശബരിമലയില്‍ നിന്നുള്ള വിഡിയോകള്‍ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരെ പമ്പ പൊലീസാണ് കേസെടുത്തത്. പിന്നാലെ വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു.ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പൊലീസ് കേസെടുക്കുന്നത്. 'നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച' എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വിഡിയോ. കഴിഞ്ഞ മാസം 24-ാം തിയ്യതിയായിരുന്നു വിഡിയോ അപ്പ്‌ലോഡ് ചെയ്തത്.

നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. അങ്ങനെയിരിക്കെ ഇയാള്‍ എങ്ങനെ അവിടെയെത്തി എന്നത് അന്വേഷിക്കും. പൊലീസ് ചെക്കിങ് പോയന്റ് കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാം പടിയ്ക്ക് താഴെയെത്തിയത്. ഇത് ദൃശ്യങ്ങളില്‍ കാണാം.
പമ്പാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് വിഡിയോ ആരംഭിച്ചത്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. അതേസമയം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Tags