കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രധാനമന്ത്രിയാണോ സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് ? രാഹുൽ മാങ്കൂട്ടത്തിൽ

rahul mankoottathil

 പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുൽ ചോദിച്ചു. അന്ന് കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രധാനമന്ത്രിയാണോ ഇപ്പോൾ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങൾക്കും, മുൻപ് മോദി അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്കും പ്രധാനമന്ത്രി മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2014 മുതൽ മധു കിശ്വർ പ്രധാനമന്ത്രിയുമായി അകലം പാലിക്കുന്നതും തന്റെ പുസ്തകം നേരിട്ട് കൈമാറാൻ വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം പാളയത്തിലെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

Tags