പയ്യന്നൂരിൽ ചെമ്മീൻ കൃഷിയിടത്തിന് നേരെ ബോംബേറ്; ആറ് ലക്ഷം രൂപയുടെ നഷ്ടം; സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

Bomb thrown at shrimp farm in Payyannur; loss of Rs 6 lakh; case filed against CPM workers.

പയ്യന്നൂർ: കണ്ണൂർ കണ്ടങ്കാളിയിലെ ചെമ്മീൻ കൃഷിയിടത്തിന് നേരെ ഉണ്ടായ ബോംബേറിൽ കെട്ടിടവും കൃഷി ഉപകരണങ്ങളും കത്തിയമർന്നു. സംഭവത്തിൽ ആറ് ലക്ഷത്തോളം രൂപയുടെ ഭൗതിക നഷ്ടം സംഭവിച്ചതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു. പയ്യന്നൂർ ആസാദ് ഭവനിൽ ടി. പുരുഷോത്തമന്റെ (62) ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് അക്രമം നടന്നത്. 

ജൂലൈ 22 വൈകുന്നേരം 6 മണിക്കും ജൂലൈ 23 രാവിലെ 6 മണിക്കും ഇടയിലാണ് സംഭവം നടന്നതായി സംശയിക്കുന്നത്. അക്രമികൾ കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കയറി സ്ഫോടകവസ്തു എറിയുകയായിരുന്നു. ബോംബേറിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ ഇവിടെയുണ്ടായിരുന്ന താത്കാലിക താമസ കെട്ടിടവും വിവിധ കൃഷി ഉപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു.  സി.പി.എം (CPIM) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. 

ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ വിവിധ വകുപ്പുകൾ (329(3), 326(g), 324(5)), ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ട് (Section 9(B)(1)(b)) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പയ്യന്നൂർ ഇൻസ്പെക്ടർ ബിനു സി. യുടെ നേതൃത്വത്തിൽ പോലീസുകാർ അന്വേഷണം ആരംഭിച്ചു. 

Tags