ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകൾ ; അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി
കൊച്ചി: ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകലില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇഡി ഇന്റലിജന്‍സ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കും.
ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളിലേക്ക് ഇ ഡി അന്വേഷണം എത്തുന്നത്.
അതേസമയം കൊച്ചി രാസലഹരി കേസില്‍ വിശദമായ അന്വേഷണത്തിനാണ് എക്‌സൈസ് നീക്കം. കേസില്‍ പ്രതിയായ വരുണ്‍ ദേവിന്റെ നിക്ഷേപങ്ങളില്‍ അടക്കമാണ് പരിശോധന. ലഹരിവില്‍പ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ക്ക് വന്‍നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം. ലഹരി ഇടപാടുകള്‍ക്കായി ഇയാള്‍ ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്തിരുന്നത് സ്ത്രീകള്‍ വഴിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുറി ബുക്ക് ചെയ്ത് നല്‍കിയാല്‍ കമ്മീഷന്‍ നല്‍കുന്നതാണ് രീതി. നാല് സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് ചോദ്യം ചെയ്തിട്ടുണ്ട്. അഭിഭാഷകനെന്നാണ് വരുണ്‍ മറ്റുള്ളവരോട് സ്വയം പരിചയപ്പെടുത്താറുണ്ടായിരുന്നത്. വരുണിന്റെ കൈവശം നിരവധി ആഢംബര വാഹനങ്ങള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
.jpg)

