ഒന്നിച്ചുനിന്ന് പ്രതിരോധിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പം, പരമ്പരാഗത രാഷ്ട്രീയ ശൈലികൾ വിട്ട് പ്രതിപക്ഷം കടുത്ത പ്രതിരോധത്തിലേക്ക് മാറണം ; രാഹുൽ ഗാന്ധി

'Court does not consider it appropriate to hear this case any further': Judge recuses himself from hearing Rahul Gandhi's dual citizenship case

 ന്യൂഡൽഹി: ഒന്നിച്ചുനിന്ന് പ്രതിരോധിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും പരമ്പരാഗത രാഷ്ട്രീയ ശൈലികൾ വിട്ട് പ്രതിപക്ഷം കടുത്ത പ്രതിരോധത്തിലേക്ക് മാറണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനും തനിക്കും എതിരെയുള്ള ഏത് വിമർശനത്തെയും പുഞ്ചിരിയോടെ സീകരിക്കുമെന്നും സഖ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ ഏത് അപമാനവും സഹിക്കാൻ തയാറാണെന്നും ഡൽഹിയിൽ നടന്ന ഇൻഡ്യാ മുന്നണി യോഗത്തിൽ രാഹുൽ പറഞ്ഞു.

തിങ്കളാഴ്ച നടന്ന യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. നമുക്കിടയിൽ ചില രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ പോയി കെട്ടിപ്പിടിക്കാൻ നിങ്ങളെന്നോട് ആവശ്യപ്പെട്ടാൽ തനിക്കത് പ്രയാസമാണ്. അദ്ദേഹവുമായി രാഷ്ട്രീയപരമായ പോരാട്ടമുണ്ട്. അതേസമയം, പ്രാദേശികമായ രാഷ്ട്രീയ പോരാട്ടങ്ങൾ നിലനിൽക്കുമ്പോഴും ഇൻഡ്യ എന്ന ആശയത്തെ സംരക്ഷിക്കാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.പി, ടി.എം.സി, ആർ.ജെ.ഡി തുടങ്ങിയവർ പഴയ രാഷ്ട്രീയ ആയുധങ്ങൾ ഇനിയും ഫലിക്കുമെന്ന് കരുതരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അത് ഫലിച്ചത്. ബംഗാൾ തൂത്തുവാരുമെന്ന് വിശ്വസിച്ചിരുന്ന ടി.എം.സി സുഹൃത്തുക്കളോട്, നിങ്ങൾ ഒരു സ്വപ്നലോകത്താണെന്നാണ് ഞാൻ നിരന്തരം പറഞ്ഞിരുന്നത്.

ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഹരിയാനയിലും മഹാരാഷ്ട്രയിലുമൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. എന്നിട്ടും നിങ്ങളിൽ പലർക്കും ഇപ്പോഴും കാര്യം പൂർണമായി ബോധ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നിയമസംവിധാനങ്ങൾ, ബ്യൂറോക്രസി, അന്വേഷണ ഏജൻസികൾ തുടങ്ങി ഈ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഈ സർക്കാറിനെ നിലനിർത്താൻവേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്.

വരും നാളുകളിൽ, നിലവിൽ പ്രവർത്തിക്കുന്ന ചില രാഷ്ട്രീയ സംവിധാനങ്ങൾ കൂടി ഇല്ലാതാകാൻ പോവുകയാണ്. ബി.ജെ.പിയും ആർ.എസ്.എസും ഭരണകൂടത്തിനു മേലുള്ള പിടിമുറുക്കുകയാണ്. ഇനി ഒരേയൊരു വഴി പ്രതിരോധം മാത്രമാണ്. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഗ്രേറ്റ് നികോബാർ വിഷയത്തിലുമെല്ലാം കടുത്ത പ്രതിരോധം തീർക്കണം. ജനങ്ങളുടെ ഉള്ളിൽ ഭരണകൂടത്തിനെതിരെ കടുത്ത രോഷമുണ്ട്.

പ്രതിപക്ഷം ദുർബലമാണെന്ന ചിന്താഗതി മാറ്റിവെച്ച് ഒന്നിച്ച് പോരാടിയാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അവർ എത്രതന്നെ കള്ളത്തരം കാണിച്ചാലും തകർന്നടിയുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. 

Tags