ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

BJP candidate arrested for breaking into temple treasury and stealing money

പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച ബിജെപി സ്ഥാനാര്‍ഥി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് നെന്മാറ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ മോഷണം ഉണ്ടായത്. പ്രഭാവതി ക്ഷേത്രത്തിനകത്ത് കയറി ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച ശേഷം അകത്തുണ്ടായിരുന്ന പതിനായിരത്തിലധികം രൂപ മോഷ്ടിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Tags