മോഡിഫൈ ചെയ്ത 'തീ തുപ്പുന്ന' കാറുമായി ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം; 1.11 ലക്ഷം രൂപ പിഴയിട്ട് യെലഹങ്ക ആര്‍ടിഒ

car

പുതുവത്സരം ആഘോഷിക്കാൻ പോയ കണ്ണൂര്‍ സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുടെ കാറെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. 70,000 രൂപയ്ക്ക് വാങ്ങിയ 2002 ഹോണ്ട സിറ്റി മോഡല്‍ കാര്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു

ബംഗളൂരു: മോഡിഫൈ ചെയ്ത തീ തുപ്പുന്ന കാറുമായി ബംഗളൂരുവിലേക്ക് പോയ മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം രൂപ പിഴയിട്ട് യെലഹങ്ക റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസ്.നഗരത്തില്‍ പരിഭ്രാന്തി പരത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് വൻതുക പിഴ ചുമത്തിയത്.

പുതുവത്സരം ആഘോഷിക്കാൻ പോയ കണ്ണൂര്‍ സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുടെ കാറെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. 70,000 രൂപയ്ക്ക് വാങ്ങിയ 2002 ഹോണ്ട സിറ്റി മോഡല്‍ കാര്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു

tRootC1469263">

"പൊതു നിരത്തുകള്‍ സ്റ്റണ്ട് നടത്താനുള്ള സ്ഥലമല്ല. തീപ്പൊരി അല്ലെങ്കില്‍ തീ സൃഷ്ടിക്കാൻ നിങ്ങളുടെ വാഹനത്തിന്‍റെ എക്‌സ്‌ഹോസ്റ്റ് പരിഷ്‌കരിക്കുന്നത് നിയമവിരുദ്ധമാണ്. ഓർമിക്കുക, നിങ്ങളുടെ സ്റ്റണ്ടുകള്‍ക്ക് നിങ്ങള്‍ വില നല്‍കേണ്ടിവരും" ബെംഗളൂരു ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു. കാറിന്‍റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തീ ഉയരുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 111,500 രൂപ പിഴ അടച്ചതിന്‍റെ രസീതും കാണിക്കുന്നുണ്ട്. നിരവധി പേര്‍ പൊലീസ് നടപടിയെ പ്രശംസിച്ചപ്പോള്‍ പിഴത്തുക കുറച്ചു കൂടിപ്പോയെന്ന് ചിലര്‍ വാദിച്ചു.

കാറിനെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായി ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു."വടക്കുകിഴക്കൻ ബെംഗളൂരുവിലെ ഭാരതീയ സിറ്റിയിലാണ് കാര്‍ കണ്ടെത്തിയത്. വലിയ ശബ്ദത്തിന് പുറമേ, എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തീജ്വാലകള്‍ പുറപ്പെടുന്നതും ഗുരുതരമായ അപകടമുണ്ടാക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. കാറില്‍ വലിയ നിയമവിരുദ്ധ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തും, അത് ആർ‌ടി‌ഒയ്ക്ക് മാത്രമേ ചെയ്യാൻ അധികാരമുള്ളൂ," ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് റിപ്പോർട്ടിനെത്തുടർന്ന്, യെലഹങ്ക ആർ‌ടി‌ഒ വാഹനം പരിശോധിക്കുകയും കാറിനെക്കാള്‍ കൂടുതല്‍ പിഴ ഈടാക്കുകയും ചെയ്തു. വാഹനം വിട്ടുകൊടുക്കുന്നതിന് മുമ്പ് ഉടമ പണം നല്‍കി. 

Tags