തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക് ..! മഴയും പമ്പയിലെ വെള്ള പൊക്കവും, ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
പമ്പ: അതിതീവ്ര മഴയുടെയും പമ്പയിലെ വെള്ളപൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തരോടാണ് ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ടെന്നും ഈ സമയം ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. അതേസമയം സംസ്ഥാനത്താകെ അതിതീവ്ര മഴ തുടരുകയാണ്. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
.jpg)

