നിയമസഭ കയ്യാങ്കളിക്കേസ്; വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

Assembly assault case; High Court quashes case of assault on women MLAs, acquits former Congress MLA AT George

കൊച്ചി: നിയമസഭ കയ്യാങ്കളിയില്‍ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസ് റദ്ദാക്കി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ ടി ജോര്‍ജിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന യുഡിഎഫ് മുന്‍ എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ് എന്നിവരെ കോടതി നേരത്തേ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. നാട്ടിക എംഎല്‍എയായിരുന്ന ഗീതാ ഗോപിയാണ് പരാതിക്കാരി. 2015 ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, കേരളത്തെ തന്നെ നാണക്കേടിലാക്കിയ കയ്യാങ്കളി നിയമസഭയില്‍ അരങ്ങേറിയത്.ബജറ്റ് അവതരണം തടയുക ലക്ഷ്യമിട്ട് വലിയ സംഘര്‍ഷമാണ് നിയമസഭയില്‍ നടന്നത്. സംഘര്‍ഷത്തിനിടെ ഇടത് വനിതാ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് കേസെടുത്തത്. ഈ കേസിനെതിരെ യുഡിഎഫ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും യുഡിഎഫ് എംഎല്‍എമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിട്ടില്ലെന്നും, സ്പീക്കറുടെ ചേംബര്‍ അടക്കം തല്ലിത്തകര്‍ത്ത ഇപി ജയരാജന്‍, കെ ടി ജലീല്‍, സി കെ സദാശിവന്‍ അടക്കമുള്ള എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിന്, പ്രതികാരമെന്ന നിലയില്‍ തങ്ങള്‍ക്കെതിരെ വ്യാജ കേസ് കൊടുക്കുകയായിരുന്നു എന്നും യുഡിഎഫ് എംഎല്‍എമാര്‍ വാദിച്ചു. നിയമസഭാ കയ്യാങ്കളിയും വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ എംഎല്‍എ കെ കുഞ്ഞഹമ്മദ് മാസ്റ്ററുടെ ഹര്‍ജിയും കോടതി തള്ളി. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ് ഇനിയില്ലെന്നും, അതിനാല്‍ ഹര്‍ജി അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി. ഇനി എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. അതിന്റെ വിചാരണ സെപ്റ്റംബറില്‍ നടന്നേക്കും.

Tags