വ്യാജരേഖ നിര്‍മ്മിച്ച് അവയവദാനം: കേസില്‍ ഒരാള്‍ കൂടി പിടിയില്‍
വ്യാജരേഖ നിര്‍മ്മിച്ച് അവയവ വിൽപ്പന നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടയം സ്വദേശിനിയെയാണ് കൊച്ചി ഡി സി പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അമ്പലമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മുംബൈയിലുള്ള അവയവ സ്വീകര്‍ത്താവിന്‍റെ ബന്ധുവാണെന്ന് വ്യാജരേഖ നിര്‍മ്മിച്ചത് കോട്ടയം സ്വദേശിനിയാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി നജീബ് ഉള്‍പ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ നേരത്തെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. നടന്നത് സംഘടിത കുറ്റകൃത്യമാണെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു.
വ്യാജരേഖ ചമച്ച് അവയവ വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതി നജീബില്‍ നിന്നും ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു. ഇയാളുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും നേരത്തെ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന നടക്കുകയാണെന്നും റിമാന്‍ഡിലായ നജീബിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍ അറിയിച്ചു.
.jpg)

