ഐക്യകേരളത്തിന്റെ ശിൽപി; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം
കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഓർമ്മയായിട്ട് ഇന്ന് 28 വർഷം . കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ്. 1998 മാർച്ച് 19-നാണ് വിടപറഞ്ഞത്. സമ്പന്നമായ ഏലംകുളം മനയിൽ ജനിച്ചിട്ടും സാധാരണക്കാരന്റെ വേദനകൾ തിരിച്ചറിഞ്ഞ്, തന്റെ സർവ്വസ്വവും പ്രസ്ഥാനത്തിനായി സമർപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം
1909 ജൂൺ 13-ന് പെരിന്തൽമണ്ണയിലെ ഏലംകുളം മനയിൽ ജനിച്ച ശങ്കരൻ നമ്പൂതിരിപ്പാട്, കുഞ്ഞുനാളിലേ സമൂഹത്തിലെ അനാചാരങ്ങൾക്കും ജാതീയമായ വേർതിരിവുകൾക്കുമെതിരെ ചിന്തിച്ചു തുടങ്ങിയ വ്യക്തിയായിരുന്നു. വേദങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കിയ അദ്ദേഹം വായനയിലൂടെ പുതിയ ലോകം കണ്ടെത്തി. പിണറായിയിൽ നടന്ന ആദ്യ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിലൂടെ കേരളത്തിലെ പാർട്ടി രൂപീകരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
1956-ൽ ഐക്യകേരള രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഇ.എം.എസ്, 1957-ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ ബില്ല് തുടങ്ങിയ വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക ഭൂപടം അദ്ദേഹം മാറ്റിമറിച്ചു.
സ്വന്തമായി ഉണ്ടായിരുന്ന ഏക്കറക്കണക്കിന് ഭൂമിയും സ്വത്തുക്കളും വിറ്റ് പാർട്ടിക്ക് നൽകിയ ഇ.എം.എസ്, തന്റെ ജീവിതം ലളിതമായ സാഹചര്യങ്ങളിലാണ് ചെലവഴിച്ചത്. എം.എൽ.എയായും മന്ത്രിയായും ലഭിച്ച പെൻഷൻ പോലും അദ്ദേഹം പാർട്ടിക്ക് കൈമാറി.
.jpg)


