ആർച്ച് ബിഷപ്പ് പറഞ്ഞതിൽ ഗാന്ധിജിയും കമ്യൂണിസ്റ്റുകാരും ഉൾപ്പെടില്ല : എം വി ജയരാജൻ

കണ്ണൂർ : രാഷ്ട്രീയ രക്തസാക്ഷികളെക്കുറിച്ച് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതിന്റെ പരിധിയിൽ ഗാന്ധിജിയും കമ്യൂണിസ്റ്റുകാരും വരില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാംപ്ലാനിയുടെ വിവാദ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ് രക്തസാക്ഷികൾ. ആരെങ്കിലുമായി വഴക്കിട്ട് കൊല്ലപ്പെട്ടവരല്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷിയായ മഹാത്മാഗാന്ധിയെ ഗോഡ്‌സെയെന്ന ആർഎസുഎസുകാരനാണ് വെടിവച്ചുകൊന്നത്.
ആദ്യത്തെ കമ്യൂണിസ്‌റ്റ് രക്തസാക്ഷികളായ അബുവിനെയും ചാത്തുക്കുട്ടിയെയും ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിനിടെ എംഎസ്‌പിക്കാരാണ് വെടിവച്ചുകൊന്നത്. മർദ്ദിത വിഭാഗങ്ങൾക്കായുള്ള പോരാട്ടത്തിൽ ജീവൻ നഷ്‌ടപ്പെട്ട എഴുന്നൂറിലേറെ രക്തസാക്ഷികൾ കേരളത്തിലുണ്ട്.ഏത് രാഷ്‌ട്രീയപാർടിയിൽ പെട്ടവരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കിയിട്ടില്ല. ബിജെപി- ആർഎസ്‌എസ് പ്രവർത്തകരാണ് വഴക്കടിച്ച് പ്രശ്‌നമുണ്ടാക്കുന്നത്. മണിപ്പുരിലുൾപ്പെടെ ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടി കലാപം സൃഷ്‌ടിക്കുന്നതിനു പിന്നിൽ സംഘപരിവാരമാണെന്ന് സഭകളും അവരുടെ മുഖപത്രങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.