ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം; കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നു

Appointment of government pleader; rifts within Congress deepen

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണാന്‍ അനുമതി തേടിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

എസ്എഫ്‌ഐ മുന്‍ പ്രവര്‍ത്തകയായ ജിയോണ ജെയിംസ്, ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെടുന്ന ഡിഎസ് ശരത് എന്നിവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിച്ചതിനെതിരെയാണ് കെഎസ്‌യു പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍, 'ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിശ്ചയിക്കുന്നതില്‍ കെഎസ്‌യുവിന് എന്താണ് കാര്യം?' എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമര്‍ശം കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് പോലും അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ കോണ്‍ഗ്രസ് വക്താവ് വിആര്‍ അനൂപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. മുന്‍പ് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് നല്‍കിയ പരിഗണന പോലും സ്വന്തം വിദ്യാര്‍ഥി സംഘടനയുടെ നേതാവിന് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് ഇവരുടെ ആക്ഷേപം.

Tags