സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി; 300 ഓളം ജീവനക്കാര്‍ വഴിയാധാരം

Another mass layoff complaint in the state; Around 300 employees stranded

കൊച്ചി: കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൊറോ ഹെല്‍ത്തില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മറ്റൊരു കമ്പനിയിലും സമാനമായ നിലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശമ്പള കുടിശ്ശിക നല്‍കാതെ ടാല്‍റോപ്പ് എന്ന കമ്പനി പെട്ടെന്ന് തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മെയ് 15നകം കുടിശ്ശിക തീര്‍ക്കുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഒക്ടോബര്‍ 31നകം കൊടുത്തുതീര്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇങ്ങനെ ഡേറ്റ് മാറ്റിപ്പറയുന്നതിനാല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
 

Tags