അനോഷ് മരുന്നുകളോട് പ്രതികരിക്കുന്നു; വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റാൻ സാധ്യത

Anosh is responding to medications; likely to be removed from ventilator soon

 തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തുവയസുകാരന്‍ അനോഷ് മരുന്നുകളോട് പ്രതികരിക്കുവാൻ തുടങ്ങിയതായി റിപ്പോർട്ട്.   അനോഷിനെ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്നാണ് ഡോക്ടർമാർ  വ്യക്തമാക്കുന്നത്. പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ സഹോദരന്‍ ആണ് അനോഷ്.

ആല്‍ജോ മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ ആശ്വാസകരമായിരിക്കുകയാണ്. ഇന്നലെയാണ് അനോഷ് കണ്ണ് തുറന്നത്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുട്ടി പ്രതികരിക്കുന്നതായാണ് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കുട്ടി പോസിറ്റീവ് റെസ്‌പോണ്‍സ് കാണിക്കുകയാണെങ്കില്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കുട്ടിയുടെ ആരോഗ്യനിലയില്‍ ഉണ്ടായ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബവും നാട്ടുകാരും. ഇന്നലെയായിരുന്നു ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

അതിനിടെ ആല്‍ജോയുടെ വീടിന്റെ പരിസരങ്ങളില്‍ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തി. ഇന്നലെയും ആല്‍ജോയുടെ വീട്ടില്‍ നിന്ന് ശംഖുവരയന്‍ പാമ്പിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് ആല്‍ജോ മരിച്ചത്. കിടന്ന് ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയില്‍ കിടന്നിരുന്ന വിഷപ്പാമ്പാണ് ആല്‍ജോയെയും സഹോദരന്‍ അനോഷിനെയും കടിച്ചത്.

Tags