അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ 30-ാമത് ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു; ഇത്തവണ ബിരുദം സ്വീകരിച്ചത് 3006 പേർ - 54 പേർക്ക് ഡോക്ടറൽ ബിരുദം
കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ 30-ാമത് ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു. 3006 പേർ ആണ് ഇത്തവണ ബിരുദം സ്വീകരിച്ചത്. 54 പേർ ഡോക്ടറൽ ബിരുദവും സ്വീകരിച്ചു ജീവിതത്തിൽ പല കാര്യങ്ങളോടും ഉള്ളതുപോലെതന്നെ സമൂഹത്തോടും ഉത്തരവാദിത്തമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് നീതി ആയോഗ് അംഗം പ്രൊഫ. ഗോബർദ്ധൻ ദാസ് പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന 30-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളായ നിങ്ങൾ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് ഇവിടെ തുടക്കം കുറിക്കുകയാണെന്നും ഇനിയുള്ള യാത്രയിൽ പഠിച്ച കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ടാകണം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ ചടങ്ങിൽ വിശിഷ്ടാതിഥിയായി. അമൃത വിശ്വവിദ്യാപീഠം ട്രസ്റ്റി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. സർവ്വകലാശാല ചാൻസലർ മാതാ അമൃതാനന്ദമയി ദേവി വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 3006 പേർ ബിരുദവും 54 പേർ ഡോക്ടറൽ ബിരുദവും സ്വീകരിച്ചു.
വൈസ് ചാൻസലർ ഡോ. വെങ്കട്ട് രംഗൻ , പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ വി രമേഷ്, രജിസ്ട്രാർ ഡോ. ബിപൻ ജി നായർ, എഞ്ചിനീയറിങ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, പി ജി പ്രോഗ്രാംസ് ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച വിജയം കൈവരിച്ചവർക്കുള്ള മെഡലുകളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
.jpg)

