നിപ ഉറവിടത്തില്‍ അവ്യക്തത തുടരുന്നു; വവ്വാലുകളില്‍ വൈറസ് സാന്നിധ്യമില്ല

google news
Nipah

ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലം നെഗറ്റീവ് ആയി. വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല്‍ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്.

നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്ദ്രസംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിദഗ്ധര്‍ പരിശോധനയ്ക്കയച്ചിരുന്നത്. നിപ വൈറസ് ബാധിച്ച മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോ?ഗം പകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതില്‍ വ്യക്തതയുണ്ടെങ്കിലേ രോഗപ്രതിരോധ നടപടി പൂര്‍ണതോതില്‍ ഫലപ്രദമാകൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലും 2021ലും ഇത്തവണയും മനുഷ്യരില്‍ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിപ ബാധിത മേഖലകളില്‍ ഇത്തവണ വ്യാപകമായി കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക ഉയര്‍ത്തിയിരുന്നു. ജാനകിക്കാട്, ഒറ്റക്കണ്ടം, ചരത്തിപ്പാറ പ്രദേശങ്ങളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ചങ്ങരോത്ത്, പന്തിരിക്കര ഭാഗത്ത് ചത്തനിലയില്‍ക്കണ്ട കാട്ടുപന്നിയുടെ ജഡം പരിശോധിക്കുകയും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പന്നികള്‍ ചത്തതില്‍ അസ്വാഭാവികതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 11 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആദ്യ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 281 പേരുടെ ഐസലേഷന്‍ പൂര്‍ത്തിയായി. വീടുകള്‍ കയറിയുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. നിപ വൈറസിന് വകഭേദം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags