മുഖ്യമന്ത്രി വി ഡി സതീശന്‍ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം ; എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കളമശേരി പൊലീസ്

vd satheesan

തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റി എഫ്‌ഐആര്‍ ഇട്ടത്.

മുഖ്യമന്ത്രി വി ഡി സതീശന്‍ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കളമശേരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റി എഫ്‌ഐആര്‍ ഇട്ടത്. മാനഹാനി വരുത്താന്‍ വ്യാജരേഖ ഉണ്ടാക്കല്‍, വ്യാജമാണെന്ന് അറിഞ്ഞിട്ടും അത് യഥാര്‍ത്ഥമാണെന്ന് വരുത്തി കൈവശം വെക്കലും ഉപയോഗിക്കലും, അപകീര്‍ത്തിപ്പെടുത്തല്‍, വാര്‍ത്ത പ്രചരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി വി ഡി സതീശന്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ആണ് തിരുവനന്തപുരം സൈബര്‍ സെല്‍ കേസെടുത്തത്. കോണ്‍ഗ്രസ് വക്താവ് രാജു പി നായരുടെ പരാതിയിലായിരുന്നു നടപടി. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസെടുത്തതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖ ചമച്ച് ആരോപണം ഉന്നയിച്ചത് ക്രിമനല്‍ കുറ്റമാണെന്ന് പരാതിക്കാരനായ രാജു പി നായര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നാണ് തന്റെ ആവശ്യമെന്നും രാജു പി നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags