പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നുള്ള 5 വിമാനങ്ങൾ റദ്ദാക്കി

air india

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി അവസാനിക്കാതെ  എയർ ഇന്ത്യ എക്‌സ്പ്രസ്  . കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റ​ദ്ദാക്കി. ബഹറിൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെം​ഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.  യാത്രക്കാരെ  ഇക്കാര്യം ഇന്നലെ തന്നെ കമ്പനി അറിയിച്ചു.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരം മൂലം 180 ഓളം സർവീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. ലേബർ കമ്മീഷന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് സമവായം ആയത്. സമരം ചെയ്തവരെ പിരിച്ച് വിട്ട നടപടി കമ്പനി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട്.
 

Tags