നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി നാളെ പുതിയ ബെഞ്ച് പരിഗണിക്കും
കഴിഞ്ഞ ദിവസം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ചുമതലയിലുള്ള കോടതിയുടെ കസ്റ്റഡിയിലിരിക്കെയും മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിരുന്നു.
കഴിഞ്ഞ ദിവസം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെയാണ് അതിജീവിതയുടെ ഹർജി പുതിയ ബെഞ്ച് പരിഗണിക്കാൻ തീരുമാനമായത്.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയായിരുന്നു അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തത്.മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
.jpg)

