മുഖ്യമന്ത്രിയെ സതീശൻ മൂക്ക് കൊണ്ട് 'ഋതിക്ക് റോഷൻ' എന്ന് എഴുതിക്കും, ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യം :നടൻ സലിം കുമാർ
കൊച്ചി : മുഖ്യമന്ത്രിയെ സതീശൻ മൂക്ക് കൊണ്ട് 'ഋതിക്ക് റോഷൻ' എന്ന് എഴുതിക്കും. നേരത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വി ഡി സതീശനെന്നും സലിം കുമാർ . മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്ന് നടൻ സലിം കുമാർ പറഞ്ഞു .യുഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കവെയാണ് സലിം കുമാർ വിമർശനം ഉന്നയിച്ചത്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി അരിപൊടിയുടെ പരസ്യത്തിലുണ്ടെന്നും അതുകൊണ്ട് സഖാക്കൾ പുട്ട് ഉണ്ടാക്കി കഴിക്കില്ലെന്നും സലിം കുമാർ പറഞ്ഞു. അത്രയും ലോലരാണ് അവർ. തന്നെ സിപിഐഎമ്മിന് ഭയമാണ്. അതുകൊണ്ടാണ് പരാതി നൽകുന്നത്. ഇനി സാധിക്കുന്നിടത്ത് എല്ലാം പ്രചാരണത്തിന് പോകുമെന്നും സലിം കുമാർ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു എന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതിലും സലിം കുമാർ പ്രതികരിച്ചു. പരാതി നൽകിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മായാവി സിനിമയിലെ 'ഇതൊക്കെയെന്ത്' എന്ന ഡയലോഗാണ് സലിം കുമാർ പറഞ്ഞത്. താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കളിയാക്കിയിട്ടില്ല. 'ഊളംപാറ' എന്ന പേരിൽ ഒരു ആശുപത്രി നിലവിലില്ല. തന്റെ പ്രസംഗത്തിലുള്ള അമേരിക്കയിൽ നിന്നും വന്ന പയ്യനും, വ്യവസായിയും സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണ്. മുഖ്യമന്ത്രി ആ രണ്ടുപേരുടെയും അഡ്രസ് നൽകിയാൽ താൻ അവരുടെ കാൽ പിടിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും സലിം കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചുവെന്ന് കാണിച്ച് സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പറവൂരിൽ പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെ നടത്തിയ പ്രസ്താവനക്കെതിരെ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്.
.jpg)


